കോളയാട് (കണ്ണൂർ): പരാതിയും നിവേദനവും കൊടുത്തു മടുത്തു,
പഞ്ചായത്തിലും താലൂക്കിലും ജില്ലയിലും ഉള്ള അദാലത്തുകളിലെല്ലാം ബോധിപ്പിച്ചു. പോരാത്തതിന് സാക്ഷാൽ പിണറായി ആഘോഷമായി പരിവാര സമേതം നടത്തിയ നവകേരള സദസ്സിലും സങ്കടമുണർത്തിച്ചു - എന്നിട്ടും നടപടി ഒരു പടി പോലും മുന്നോട്ട് കയറാതെ വന്നപ്പോൾ തിരുവോണദിനത്തിൽ തെരുവോരത്ത് കഞ്ഞി വച്ച് വിതരണം ചെയ്ത് പ്രതിഷേധ സമരം നടത്തിയിരിക്കുകയാണ് കൊമ്മേരിയിലെ ജനങ്ങൾ. ജനങ്ങളുടെ ആവശ്യം നിസാരമാണ് - അവരുടെ വീടുകൾക്ക് ഭീഷണിയായ 6 മരങ്ങൾ മുറിച്ചുമാറ്റുവാനും 11 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുവാനും നടപടി ഉണ്ടാകണം. എന്നാൽ അതിനു പോലും കഴിവില്ലാത്ത ഭരണമാണ് ഇവിടുള്ളതെന്ന് വ്യക്തമാകും വിധത്തിൽ ആ മരങ്ങളൊക്കെ ജനങ്ങളെ പുഛത്തോടെ വെല്ലുവിളിച്ച് നിൽപാണിപ്പോഴും. നിയമത്തിൻ്റെ നൂലാമാലകൾ അഴിച്ചിട്ടും അഴിച്ചിട്ടും തീരാത്തതിനാൽ മരങ്ങൾക്ക് നാണമായി തുടങ്ങിയിട്ടുണ്ട്. എത്ര പരാതികൾ കൊടുത്തിട്ടും ഇതുവരെയായി മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചാണ്
വനം വകുപ്പിൻ്റെ കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ
അടുപ്പ് കൂട്ടി കഞ്ഞിവെച്ചുളള സമരം നടത്തിയത്.
2024 സെപ്തംബർ 15 ഞായറാഴ്ച്ച തിരുവോണ ദിവസം രാവിലെ 10 മണിക്ക് തന്നെ കോളയാട് പഞ്ചായത്തിലെ എടയാറിലുള്ള കൊട്ടിയൂർ റെയിഞ്ച് ഓഫിസിനു മൻപിൽ സമരം തുടങ്ങി. മരങ്ങൾ മുറിച്ചു മാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ച് 2024 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൻ ഇതേ റെയിഞ്ച് ഓഫീസിനു മുൻപിൽ നിരാഹാര സമരവും നടത്തിയിരുന്നു. രണ്ടാം ഘട്ട സമരം എന്ന നിലയിലാണ് തിരുവോണ ദിവസവും കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി കഞ്ഞി വെക്കുന്ന സമരം നടത്തിയത്. ഇനിയും തുടർ നടപടികൾ ഉണ്ടാകാത്ത പക്ഷം ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനം മുതൽ അനിശ്ചിതകാല സമരം നടത്തുവാനും തീരുമാനിച്ചിരിക്കുകയാണ്. കോളയാട് പഞ്ചായത്ത് ഭരണം സി പി എമ്മിനാണ്, ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് സി പി എമ്മാണ്. കൊമ്മേരി വാർഡ് സി പി എം കോട്ടയാണ്.എം എൽ എ സാക്ഷാൽ കെ.കെ.ശൈലജയുമാണ്. സമരം ചെയ്യേണ്ടി വന്നവരെല്ലാം ആ പാർട്ടിയിൽ വിശ്വസിക്കുന്നവരുമാണ്. വെറും ആറ് മരങ്ങൾ വെട്ടിമാറ്റാൻ പോലും കഴിവില്ലാത്ത ഭരണം ആണ് നടക്കുന്നതെന്ന് വനം വകുപ്പ് ജനത്തെ ബോധവൽക്കരിക്കുകയാണെന്ന് വേണം കരുതാൻ.
6 Administration unable to even cut trees - Thiruvananthapuram protests by serving porridge in front of the range office!